ആണുങ്ങളെ വിശ്വസിക്കാമെന്നും എന്നാൽ പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്നുമുള്ള നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള മെൻസ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഭർത്താവ് കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളയാളാണ് താനെന്നും തങ്ങൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബസന്തി വ്യക്തമാക്കി.
‘‘സത്യം പറഞ്ഞാൽ ഞാനൊരു അതിജീവിതയാണ്. ഉറക്കത്തിൽ അടി കിട്ടിയ പോലെ ഇങ്ങനെയൊരു കേസ് വന്ന സമയത്ത് ജയേട്ടന്റെ ഭാഗത്ത് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമുണ്ടായിരുന്നില്ല. ഒപ്പം നടക്കുകയെന്നല്ലാതെ പുറംലോകവുമായി ബന്ധമില്ലാത്തയാളാണ് ഞാൻ.
ഒറ്റ കാര്യം മാത്രം പറയാം, ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല, കുറച്ച് സ്ത്രീകളെ. എന്റെ സുഹൃത്തുക്കളായ ചില സ്ത്രീകൾ സഹായിച്ചിരുന്നു. പക്ഷേ സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് ഏറ്റവും കൂടുതൽ പണി കിട്ടിയത്.
സ്ത്രീത്വം എന്ന വാക്ക് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്തവരുണ്ട്. ഈയിടെ മഞ്ജു ചേച്ചിയെ പിന്തുണച്ച സംഭവത്തിൽ ഞാനവരോട് മാന്യമായാണ് സംസാരിച്ചത്. അവരാണ് എന്നെ തെറി പറഞ്ഞത്.
സ്ത്രീകളുടെ അടുത്താണ് എനിക്കു പറയാനുള്ളത്, എന്തെങ്കിലും ദേഷ്യം വരുമ്പോൾ കള്ളക്കേസിൽ കുടുക്കി ആണുങ്ങളെ ജയിലിലടക്കുമ്പോൾ അവർക്ക് കുടുംബമുണ്ടെന്ന് ചിന്തിക്കണം. ഒരിക്കലും ഞങ്ങൾ ആത്മഹത്യ ചെയ്യില്ല. സത്യം എന്നൊരു കാര്യമുണ്ട്. ചേട്ടൻ ശക്തമായി തിരിച്ചുവരും. ചേട്ടനത് ചെയ്തിട്ടില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആൾ ഞാനാണ്. കൂടെ തന്നെ ഉണ്ടാകും. എല്ലാ ആണുങ്ങൾക്കും എന്തു പിന്തുണയ്ക്കും ഞാൻ ഒപ്പമുണ്ടാകും.
പോക്സോ കേസ് വന്ന സാഹചര്യത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ഭാര്യ മാത്രമാണ് ഒപ്പം നിന്നതെന്നും കൂട്ടിക്കല്‍ ജയചന്ദ്രന് പറഞ്ഞു. ഭാര്യ ഇല്ലെങ്കിൽ ജീവനോടെ താനുണ്ടാവില്ല. ഒരു പരിചയവും ഇല്ലാതിരുന്നിട്ടും സഹായിച്ചതും മാധ്യമങ്ങളോട് അനുകൂലമായി സംസാരിച്ചതും രാഹുൽ ഈശ്വർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഈശ്വറിന് കിട്ടുന്ന ആദ്യവെടി തന്റെ നെഞ്ചത്ത് കൊണ്ടിട്ടേ രാഹുലിന്റെ നെഞ്ചത്ത് കൊള്ളുകയുള്ളൂ. അത്രയ്ക്ക് കടപ്പാടുണ്ടെന്നും കൂട്ടിക്കല്‍ ജയചന്ദ്രന് പറയുന്നു.
കൂട്ടിക്കല്‍ ജയചന്ദ്രന് മഞ്ജുവാര്യരെ അഭിനന്ദിച്ചും മാസമുറയെയും സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളെ അവഹേളിച്ചും പോസ്റ്റ് പങ്കുവെച്ചെന്ന് ആരോപിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ജയചന്ദ്രനെതിരെ ഉയർന്നത്. സ്ത്രീകളുടെ മാനസികാവസ്ഥയെക്കുറിച്ചോ ശാരീരികാവസ്ഥയെക്കുറിച്ചോ വ്യക്തമായ അറിവില്ലെങ്കില്‍ ഇത്തരം തെറ്റായ പോസ്റ്റുകള്‍ എഴുതരുതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.